ഫ്ലാഷ് ന്യൂസ്

യൂത്ത് ഇന്ത്യ ബഹ്റൈനു പുതിയ സാരഥികള്‍: പ്രസിഡന്റ്‌- സിറാജ് പള്ളിക്കര, വൈസ് പ്രസിഡന്റ്‌- ഫസല്‍ ഇ കെ, ജനറല്‍ സെക്രട്ടറി-മൂസ കെ ഹസന്‍, അസി.സെക്രട്ടറി - മുര്‍ശാദ് വി എന്‍.

Saturday, January 29, 2011

സാമൂഹിക പ്രവര്‍ത്തകര്‍ ഹൃദയം തുറന്നു

 
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂത്തിന്റെ പ്രശ്‌നപരിഹാരത്തിനുവേണ്ടി പ്രതിഫലേച്ഛയില്ലാതെ രാപകല്‍ ഓടിനടക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കിടാന്‍ ഒരുവേദിയില്‍ ഒത്തുകൂടിയത് അപൂര്‍വതയായി. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങളും ചാരിതാര്‍ഥ്യങ്ങളും മുതല്‍ ഈ രംഗത്തെ അനഭിലഷണീയമായ പ്രവണതകളെക്കുറിച്ചുവരെ അവര്‍ ഉള്ളുതുറന്നു. 'യൂത്ത് ഇന്ത്യ' കാമ്പയിനോടനുബന്ധിച്ച് നടത്തിയ സാമൂഹിക പ്രവര്‍ത്തകരുടെ സംഗമമായിരുന്നു വേദി.
മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേതിനേക്കാള്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിക്കുന്ന ഇന്ത്യന്‍ സമൂഹമാണ് ബഹ്‌റൈനിലേതെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട 'പ്രതിഭ' ഹെല്‍പ്‌ലൈന്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. കേരളത്തില്‍ മൃതദേഹം തൊടാന്‍ പോലും മടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഈ അവസ്ഥ മാറിയെങ്കിലും നമ്മള്‍ നമ്മിലേക്കുതന്നെ ഒതുങ്ങുന്നതുകൊണ്ടുള്ള പ്രശ്‌നം ഇന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളായ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതിഫലം മോഹിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അതേസമയം, രാഷ്ട്രീയത്തിന്റെയും കുടുംബത്തിന്റെയുമെല്ലാം വേരറുത്തുവരുന്ന അവര്‍ ശൂന്യത മാത്രം സമ്പാദിച്ച് തിരിച്ചുപോകുമ്പോള്‍ സ്വന്തം നാട് അവരെ സ്വീകരിക്കാന്‍ തയാറുണ്ടോ എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ മാത്രം ആഗ്രഹിക്കാതെ അവരെ സാമൂഹിക ബോധമുള്ളവരാക്കാന്‍ കൂടി പ്രവാസി കുടുംബങ്ങള്‍ ശ്രമിക്കണമെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് രാജു കല്ലുംപുറം പറഞ്ഞു. യുവജനപ്രസ്ഥാനങ്ങളിലൂടെയാണ് തങ്ങള്‍ പൊതുരംഗത്തെത്തിയത്. എന്നാല്‍, ഇന്ന് അത്തരം പ്രസ്ഥാനങ്ങള്‍ക്ക് യുവാക്കളെ കിട്ടുന്നില്ല. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെയാണ് തങ്ങള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. മുമ്പ്, ഇവിടെ ഒരു ശസ്ത്രക്രിയക്ക് വിധേയനായപ്പോള്‍, താന്‍ സഹായിച്ചവരുടെ മാത്രം പ്രാര്‍ഥനയുണ്ടെങ്കില്‍ ജീവിച്ചിരിക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിശ്വാസവും ഉറപ്പുമാണ് സാമൂഹികപ്രവര്‍ത്തനത്തില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ചാരിതാര്‍ഥ്യം.
കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത ചെന്താമരാക്ഷന്‍ നായരുടെ അനുഭവം ഓര്‍ത്തുകൊണ്ടാണ് മുന്‍ കെ.എം.സി.സി പ്രസിഡന്റ് സി.കെ അബ്ദുറഹ്മാന്‍ തുടങ്ങിയത്. ഇത്തരക്കാരുടെ പ്രയാസം മുന്‍കൂട്ടി അറിഞ്ഞ് അവരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് യഥാര്‍ഥ സാമൂഹിക പ്രവര്‍ത്തനം. വിപത്ത് മുന്‍കൂട്ടി കാണാന്‍ കഴിയണം. പത്രപ്രവര്‍ത്തകരുടെ നമ്പറുകള്‍ ഫോണില്‍ ഫീഡുചെയ്തുവച്ച് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. ഈഗോ പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം ഒഴിവാക്കി പരസ്‌പരം എല്ലാം പങ്കിട്ട് സാമൂഹിക പ്രവര്‍ത്തനത്തെ ജീവിതശൈലിയായി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
സംഘടനകളുടെ ബാഹുല്യം സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഊര്‍ജസ്വലത കൂട്ടിയിട്ടുണ്ടെന്ന് സൂര്യ സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.പി ബഷീര്‍ പറഞ്ഞു. സംഘടനകള്‍ മല്‍സരബുദ്ധിയോടെ തന്നെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു. ഇതുമൂലം 24 മണിക്കൂറിനകം മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുന്നു. എംബസിക്കുപോലും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരേണ്ടിവന്നത് സാമൂഹികപ്രവര്‍ത്തകരുടെ ഈ ഇടപെടല്‍ മൂലമാണ്. അതേസമയം, സംഘടനകള്‍ തമ്മിലുള്ള മല്‍സരം അപകടകരമായ രീതിയില്‍ വളരാതിരിക്കാനും ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.
ചിന്തിക്കുന്ന യുവസമൂഹത്തിന്റെ അഭാവത്തിലാണ് തടിയന്റവിട നസീറിനെപ്പോലുള്ളവരുണ്ടാകുന്നതെന്ന് സി.സി.ഐ.എ ട്രഷറര്‍ കെ.ആര്‍ നായര്‍ പറഞ്ഞു. സമൂഹത്തിനെതിരായി പോകുന്നതില്‍ നിന്ന് യുവാക്കളെ തടയാന്‍ കഴിയണമെന്നും സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന സംഘടനയായി മാറാന്‍ സോളിഡാരിറ്റിക്ക് കഴിയണമെന്നും അദ്ദേഹം ആശംസിച്ചു. അധികാരത്തിന്റെ പങ്കു കിട്ടാത്തവരുടെ കൂട്ടായ്മയാണ് സോളിഡാരിറ്റി എന്ന തെറ്റിധാരണ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ചെന്താമരാക്ഷന്‍ നായരുടെ കാര്യത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിന്റെ കുറവുണ്ടായിരുന്നുവെന്ന് ഐ.സി.ആര്‍.എഫ് ഹെല്‍പ്‌ലൈന്‍ കണ്‍വീനര്‍ ചെമ്പന്‍ ജലാല്‍ പറഞ്ഞു. 'നാളെ നമ്മള്‍ കാണില്ല' എന്ന് മരിക്കുന്നതിനുമുമ്പ് അദ്ദേഹം നാട്ടിലുള്ള മകളെ വിളിച്ചുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രശ്‌നം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ ആ മരണം ഒഴിവാക്കാമായിരുന്നു. കേരളീയ സമാജം, ഇന്ത്യന്‍ സ്‌കൂള്‍, എംബസിക്കുകീഴിലുള്ള സംഘടനകള്‍ തുടങ്ങിയവയിലേക്ക് സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഫോക്കസ് മാറിയിട്ടുണ്ടോ എന്നും പരസ്‌പരം ഈഗോ ശക്തമായിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സാമൂഹിക സംഘടനകള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടോ എന്നും സങ്കടപ്പെടേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
ലേബര്‍ ക്യാമ്പുകളിലുള്ളവരോട് പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും കൗണ്‍സലിംഗ് നല്‍കാനും പ്രതിനിധികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സി.സി.ഐ.എ കമ്യൂണിറ്റി സര്‍വീസ് സെക്രട്ടറി കെ.ടി സലിം പറഞ്ഞു. പ്രവാസികള്‍ മക്കള്‍ക്ക് സാമൂഹികബോധം നല്‍കുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ പിതാവ് നല്‍കിയ സാമൂഹികബോധവും മതവിശ്വാസിയായ മാതാവില്‍ നിന്നുലഭിച്ച മതബോധവും ചേര്‍ന്നതാണ് തന്റെ സാമൂഹികബോധമെന്ന് സലിം പറഞ്ഞു.
പ്രസംഗത്തില്‍ ഐക്യം പറയുന്നവര്‍ പ്രവര്‍ത്തനത്തില്‍ അത് കാണിക്കുന്നില്ലെന്ന് മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനം പൊതുസമൂഹത്തില്‍ അറിയപ്പെടണമെങ്കില്‍ അത് മാധ്യമങ്ങളില്‍ വരണം. അപ്പോഴാണ് ആവശ്യക്കാര്‍ക്ക് സാമൂഹികപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയുക. ജനങ്ങളുമായി ബന്ധം നിലനിര്‍ത്താന്‍ സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യധാരയില്‍തന്നെ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാര്‍ത്താപ്രാധാന്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടാന്‍ മടിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുണ്ടെന്ന് മൊയ്തീന്‍ പാലക്കല്‍ പറഞ്ഞു. പരാതികള്‍ തന്നെ മാത്രമേ അറിയിക്കാവൂ എന്ന് ചട്ടം കെട്ടുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യബോധത്തോടെ ഓടുന്ന തലമുറയെ വളര്‍ത്തിയെടുക്കണമെന്ന് റഫീക്ക് അബ്ദുല്ല പറഞ്ഞു. സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്ന് യുവാക്കളെ ബോധ്യപ്പെടുത്തുന്ന പ്രക്രിയ വീടുകളില്‍ നിന്നാരംഭിക്കണമെന്ന് 'പ്രതിഭ' ഹെല്‍പ്‌ലൈന്‍ അംഗം എന്‍ ഗോവിന്ദന്‍ പറഞ്ഞു.
എല്ലാവരും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏതുവഴിക്കും സഹായം എത്തിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി വി.കെ സെയ്താലി പറഞ്ഞു.
ഒരാള്‍ ചെയ്തതിന്റെ ക്രെഡിറ്റ് മറ്റൊരാള്‍ തട്ടിയെടുക്കുന്നതും പണം വാങ്ങി പൊന്നാട അണിയിക്കുന്നവരും മുതല്‍ ഈഗോയും പാരയുമെല്ലാം സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയിലുണ്ടെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദലി പറഞ്ഞു. വ്യക്തിപരമായ ലക്ഷ്യത്തിനുവേണ്ടിയാകുമ്പോഴാണ് സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ ഈഗോയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകരുടെ ധാരാളിത്തം നല്ല മാറ്റങ്ങള്‍ക്കൊപ്പം പ്രതിലോമകരമായ മാറ്റങ്ങളുമുണ്ടാക്കിയിട്ടുണ്ടെന്ന് കമാല്‍ മുഹ്‌യിദ്ദീന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ദൂരത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍ നില്‍ക്കുന്നതെങ്കില്‍ അത് പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
നാസര്‍ മഞ്ചേരി, ലത്തീഫ് ആയഞ്ചേരി എന്നിവരും പങ്കെടുത്തു.
ഏതെങ്കിലുമൊരു ബിന്ദുവില്‍ ഏകോപിച്ച് പരസ്‌പരം സഹകരിച്ച് മുന്നേറിയാല്‍ വ്യക്തികളുടെ കൂട്ടായ്മകള്‍ക്ക് നിരവധി പ്രസ്ഥാനങ്ങളുടെ ബലം ലഭിക്കുമെന്ന് സമാപനം പ്രസംഗം നടത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാന്‍ പറഞ്ഞു. അപരനുവേണ്ടി അത്യധ്വാനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് വലുതെങ്കില്‍ ആര് ചവുട്ടിമാറ്റിയാലും പത്രത്തില്‍ പേരുവരാതിരുന്നാലും മനസ്സമാധാനം നഷ്ടമാകില്ലെന്നും ജന്മദൗത്യമായി തന്നെ സാമൂഹിക പ്രവര്‍ത്തനത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
'യൂത്ത് ഇന്ത്യ' പ്രസിഡന്റ് സിറാജ് പള്ളിക്കര അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി, ജനറല്‍ സെക്രട്ടറി ഹബീബുറഹ്മാന്‍ കിഴിശ്ശേരി എന്നിവരും പങ്കെടുത്തു.

No comments:

Post a Comment