ഫ്ലാഷ് ന്യൂസ്

യൂത്ത് ഇന്ത്യ ബഹ്റൈനു പുതിയ സാരഥികള്‍: പ്രസിഡന്റ്‌- സിറാജ് പള്ളിക്കര, വൈസ് പ്രസിഡന്റ്‌- ഫസല്‍ ഇ കെ, ജനറല്‍ സെക്രട്ടറി-മൂസ കെ ഹസന്‍, അസി.സെക്രട്ടറി - മുര്‍ശാദ് വി എന്‍.

Sunday, January 30, 2011

ജനവിധി അട്ടിമറിക്കാന്‍ കേരളത്തിലും ശ്രമം: പി മുജീബ് റഹ്മാന്‍


മനാമ:ആഗോളീകരണം പോലുള്ള വിഷയങ്ങള്‍ക്കുപകരം വിവാദങ്ങള്‍ ചര്‍ച്ചാവിഷയമാക്കി തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ കേരളത്തിലും ശ്രമം നടക്കുന്നതായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാന്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ വികസന സമിതി ഉയര്‍ത്തിയ പ്രശ്‌നാധിഷ്ഠിത നിലപാടിനെ തുരങ്കംവക്കാന്‍ മുസ്‌ലിംലീഗ് മതത്തെയും സമുദായത്തെയും അനാരോഗ്യകരമാം വിധം ഉപയോഗിച്ചു. മതസംഘടനകളെ ഉപയോഗിച്ച് ലീഗ് നടത്തിയ ഈ നീക്കം മറികടക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല. ജനവിധി അട്ടിമറിക്കാന്‍ വ്യാപകമായി മദ്യവും ഉപയോഗിക്കപ്പെട്ടു. ഓണത്തിനുണ്ടായ വിറ്റുവരവാണ് തെരഞ്ഞെടുപ്പില്‍ ബീവറേജസ് കോര്‍പറഷേനിലുണ്ടായത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ദുരന്തമാണിതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
2005- 07 കാലത്ത് 'ഭീകരവേട്ട' ശക്തിപ്പെടുത്തിയ സമയത്ത് ഒരു വിഭാഗത്തെ പ്രതിസ്ഥാനത്തുനിര്‍ത്തി മാധ്യമങ്ങളടക്കം ഇത് ആഘോഷിക്കുകയായിരുന്നു. ബഹുസ്വരത തകര്‍ത്ത് ഇന്ത്യയെ അസ്ഥിരപ്പെടുത്തി പാക്കിസ്ഥാനിലേതുപോലെ ഇന്ത്യയിലും ഇടപെടാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനയാണ് ഇതെന്ന് തങ്ങള്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഒറ്റക്കെട്ടായി നിന്ന് സാമ്രാജ്യത്വനീക്കം പുറത്തുകൊണ്ടുവരുന്നതിനുപകരം ജമാഅത്തെ ഇസ്‌ലാമിയെ നേരിടാനാണ് ലീഗിനകത്തെ ചില ധാരകള്‍ ശ്രമിച്ചത്. സാമ്രാജ്യത്വ ഗൂഢാലോചന ഇന്ന് വെളിപ്പെട്ടെങ്കിലും സത്യം അനാവരണം ചെയ്യാന്‍ മാധ്യമങ്ങള്‍ മടി കാണിക്കുന്നു. പ്രവീണ്‍ സ്വാമിയെപ്പോലെ 'സ്‌റ്റോറി'കള്‍ മെനയാനാണ് ശ്രമം. സമൂഹത്തില്‍ ഒരു വിഭാഗത്തിനെതിരെ അവിശ്വാസം വളര്‍ത്തുന്നതിന്റെ പ്രത്യാഘാതം മുന്‍കൂട്ടി കാണാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല.
കേരളത്തില്‍ സമീപകാലത്തുണ്ടായ ജനകീയ സമരങ്ങള്‍ക്ക് വിജയകരമായ പരിണതിയാണുണ്ടായതെന്ന് പറയാനാകില്ല. പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരെ ന്യായമായി പുനരധിവസിപ്പിച്ചിട്ടില്ല. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 20ലേറെ കുടുംബങ്ങള്‍ മൂന്നുവര്‍ഷമായി ദുരിതത്തിലാണ്.ഏഴിമല നാവിക അക്കാദമി, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെയും സ്ഥിതി ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാണ്. എന്നാല്‍ അവര്‍ക്ക് തൃപ്തികരമായ പുനരധിവാസം ഉറപ്പുനല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. പദ്ധതികളുടെ ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്താറില്ല.
ജനകീയ സമരങ്ങളിലെ ഫണ്ടിംഗിനെക്കുറിച്ചും മറ്റും സോളിഡാരിറ്റിക്ക് വ്യക്തമായ തിരിച്ചറിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി വിദേശ ഫണ്ട് സ്വീകരിക്കാറില്ല.
കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഇടമാണോ സോളിഡാരിറ്റി നേടിയെടുക്കുന്നതെന്നചോദ്യത്തിന്, സാമ്രാജ്യത്വ- മുതലാളിത്ത വിരുദ്ധത, വര്‍ഗീയത ഫാഷിസത്തിനെതിരായ നിലപാട് തുടങ്ങിയ കാര്യങ്ങളിലെ സമാനതകളാകാം ഈയൊരു താരതമ്യത്തിനിടയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'പ്രവാസഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന പ്രമേയത്തില്‍ ഈ മാസം 20 മുതല്‍ ഫെബ്രുവരി 20 വരെ യൂത്ത് ഇന്ത്യ നടത്തുന്ന കാമ്പയിനില്‍ വിജ്ഞാനം, കല, സേവനം എന്നീ മേഖലകളില്‍ നിരവധി പരിപാടികള്‍ നടത്തുമെന്ന് പ്രസിഡന്റ് സിറാജ് പള്ളിക്കര പറഞ്ഞു. രക്തനിര്‍ണയ- മെഡിക്കല്‍ ക്യാമ്പുകള്‍, ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യബോധവത്കരണ പരിപാടി, യൂത്ത് ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും. യൂത്ത് ഫെസ്റ്റില്‍ ഫെബ്രുവരി ആദ്യവാരം കഥ, കവിത, പ്രബന്ധ രചനാമല്‍സരങ്ങള്‍ നടക്കും. തുടര്‍ന്ന് കാവ്യാലാപനം, മാപ്പിളപ്പാട്ട്, മൈം, മോണോ ആക്റ്റ്, ലളിതഗാന മല്‍സരങ്ങള്‍. ഫെബ്രുവരി 18ന് നാദിര്‍ അബ്ദുസ്സലാം, സിദ്‌റതുല്‍ മുന്‍തഹ, അസ്‌ലം മജീദ് എന്നിവരുടെ സംഗീതപരിപാടി.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ഇന്ത്യ സെക്രട്ടറി മൂസ കെ ഹസന്‍, കെ.ഐ.ജി പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി, ജനറല്‍ സെക്രട്ടറി ഹബീബുറഹ്മാന്‍ കിഴിശ്ശേരി, ജനറല്‍ കണ്‍വീനര്‍ എം.എം സുബൈര്‍, പ്രോഗ്രാം കണ്‍വീനര്‍ ഇ.കെ സലിം എന്നിവരും പങ്കെടുത്തു.

No comments:

Post a Comment